കുവൈത്ത്സിറ്റി: ഭീകരവാദത്തിന് പണം നൽകുന്നവർക്കും രാജ്യത്തെ വഞ്ചിക്കുന്നവർക്കുമെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ട പുതിയ ഗൂഢാലോചന സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് തകർത്തതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലും ഗൂഢാലോചനകളിലും പങ്കാളികളായ എല്ലാവരെയും പുറത്തുകൊണ്ടുവരുന്നതിനായി വിപുലമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹികളെയും ഭീകരവാദികളെയും സഹായിക്കുന്നവരെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും സുരക്ഷാ സേന അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തെയും മുൻകൂട്ടി തകർക്കാൻ സുരക്ഷാ ഏജൻസികൾക്ക് സാധിക്കുന്നുണ്ട്. കുറ്റവാളികൾക്കും രാജ്യദ്രോഹികൾക്കും തിരിച്ചടി നൽകിക്കൊണ്ട് ഇത്തരം പദ്ധതികളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരും. കുവൈറ്റിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
