കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ ചുമതലയുള്ള നാഷണൽ ഗാർഡ് യൂണിറ്റുകളുടെ സന്നദ്ധത നേരിട്ട് വിലയിരുത്താൻ നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് സലേം അൽ ബർജാസ് പരിശോധന നടത്തി. നാഷണൽ ഗാർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അതീവ സുരക്ഷാ മേഖലകളിലൊന്നിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
പരിശോധനയ്ക്കിടെ അവിടെ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും ജവാന്മാർക്കുമൊപ്പം അദ്ദേഹം പ്രഭാതഭക്ഷണം പങ്കിടുകയും അവരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.ഏറ്റവും ഉയർന്ന നിലയിലുള്ള അച്ചടക്കവും ജാഗ്രതയും പുലർത്തേണ്ടതിന്റെ ആവശ്യകത ലഫ്റ്റനന്റ് ജനറൽ അൽ ബർജാസ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കാനും കുവൈറ്റിന്റെ സുസ്ഥിരത ഉറപ്പാക്കാനും നാഷണൽ ഗാർഡിന്റെ കരുത്താർന്ന സാന്നിധ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണനേതൃത്വത്തിന്റെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഓരോ ഉദ്യോഗസ്ഥനും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.നാഷണൽ ഗാർഡ് നേതൃത്വത്തിന്റെ പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും അദ്ദേഹം സേനാംഗങ്ങളെ അറിയിച്ചു. ജവാന്മാരുടെ ഉയർന്ന ആത്മവീര്യത്തെയും രാജ്യസേവനത്തിലുള്ള ആത്മാർത്ഥതയെയും അദ്ദേഹം പ്രകീർത്തിച്ചു.
വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഗാർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിന്റെ സുരക്ഷാ കവചമായി നാഷണൽ ഗാർഡ് എക്കാലവും നിലകൊള്ളുമെന്നും മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിക്കാൻ പോലും തങ്ങൾ സന്നദ്ധരാണെന്നും അദ്ദേഹം ആവർത്തിച്ചു.

