കുവൈറ്റ് സിറ്റി: അൽ-ജഹ്‌റ ആശുപത്രി നിലവിൽ പൂർണ്ണ സജ്ജമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സന്നദ്ധമാണെന്നും ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് ഖാജ ഔദ്യോഗികമായി അറിയിച്ചു. രണ്ട് ദിവസം മുൻപ് ഉണ്ടായ അനിശ്ചിതത്വങ്ങൾക്കും ആശുപത്രിക്ക് സമീപമുള്ള ജനവാസ മേഖലകളിൽ ഷെൽ കഷണങ്ങൾ പതിച്ചതായുള്ള റിപ്പോർട്ടുകൾക്കും പിന്നാലെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി അദ്ദേഹം രംഗത്തെത്തിയത്.
സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ അടിയന്തര മുൻകരുതൽ പദ്ധതികൾ ഉടനടി നടപ്പിലാക്കിയതായി അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മന്ത്രാലയത്തിലെ ഓപ്പറേഷൻ റൂമുകളുമായി നിരന്തരം ഏകോപനം നടത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. പുലർച്ചെ വരെ മന്ത്രി ആശുപത്രി ഭരണകൂടവുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമായ മെഡിക്കൽ ടീമും ഭരണവിഭാഗവും അതീവ ജാഗ്രതയിലാണെന്ന് ഡയറക്ടർ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് ആകെ ആറ് പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേർക്ക് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയപ്പോൾ, രണ്ട് പേർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും നിസ്സാരവും മിതവുമായ പരിക്കുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും ഡോ. ഖാജ വ്യക്തമാക്കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്നും ആവശ്യമായ ചികിത്സ നൽകിയ ശേഷം എല്ലാവരെയും ഡിസ്ചാർജ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
