കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ ഒരു താമസ മേഖലയിൽ ഷെല്ലുകളും ഷ്രാപ്പ്‌നലുകളും വീണ സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംഭവം ഇറാൻ ആക്രമണത്തിന്റെ ഭാഗമായി ഉണ്ടായതാണെന്ന് അധികൃതർ വ്യക്തമാക്കി.സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു.
ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി, ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ല. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. കൂടാതെ ചിലർ സ്വയം ജഹ്റ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും, ഇതോടെ കൈകാര്യം ചെയ്ത കേസുകളുടെ ആകെ എണ്ണം ആറായതായി അധികൃതർ അറിയിച്ചു.പരിക്കുകളിൽ തലയും കൈകാലുകളും ഉൾപ്പെടെയുള്ള ചെറിയ മുറിവുകൾ, ശക്തമായ ശബ്ദത്തെ തുടർന്ന് താൽക്കാലിക കേൾവി പ്രശ്നങ്ങൾ, സ്ഫോടനവുമായി ബന്ധപ്പെട്ട പരിക്കുകൾ എന്നിവ ഉൾപ്പെടുന്നു.
എല്ലാ രോഗികളുടെയും ആരോഗ്യനില സ്ഥിരതയിലാണെന്നും ഗുരുതര പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് സമഗ്ര പരിശോധന നടത്തി കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി.ആരോഗ്യ സംവിധാനങ്ങൾ 24 മണിക്കൂറും പൂർണ്ണ സജ്ജതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും, ജനങ്ങൾ അധികൃത നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
