കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളും സുരക്ഷാ മുൻകരുതലുകളും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു. ജനറൽ ഫയർ ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ-റൂമി മന്ത്രിയെ സ്വീകരിക്കുകയും പ്രതിരോധ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പടരുന്നത് തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതായി ഫയർ ഫോഴ്സ് അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിനെയും സജ്ജീകരണങ്ങളെയും ഷെയ്ഖ് ഫഹദ് അഭിനന്ദിച്ചു. കുവൈറ്റ് ആർമിയുടെ അഗ്നിശമന വിഭാഗം, നാഷണൽ ഗാർഡ്, കുവൈറ്റ് ഓയിൽ കമ്പനി എന്നിവർ നൽകിയ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. സംയുക്തമായ ഈ നീക്കം അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
