കുവൈറ്റ്സിറ്റി: വിപണിയിൽ ബ്രെഡിനുള്ള ആവശ്യം വർധിച്ച സാഹചര്യത്തിൽ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചതായി കുവൈറ്റ് ഫ്ലവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സെയിൽസ് മാനേജർ നബീൽ അൽ-ഹാജിൽ അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിനായി കമ്പനി സജ്ജമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉൽപ്പാദനത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ദിവസങ്ങളിൽ പ്രതിദിനം 40 ലക്ഷം മുതൽ 45 ലക്ഷം വരെ ബ്രെഡുകളാണ് ഉൽപ്പാദിപ്പിക്കാറുള്ളത്. റമദാൻ മാസത്തിൽ ഇത് സാധാരണയായി 23 ലക്ഷം മുതൽ 25 ലക്ഷം വരെയായി കുറയാറുമുണ്ട്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിദിന ഉൽപ്പാദനം 53 ലക്ഷത്തിലധികമായി ഉയർത്തിയിരിക്കുകയാണ്. ഇത് റമദാൻ മാസത്തിലെ സാധാരണ ഉൽപ്പാദനത്തിന്റെ ഇരട്ടിയിലധികം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് അടിയന്തര സാഹചര്യത്തിലും ഉൽപ്പാദനം ഇനിയും വർധിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ കമ്പനിയുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതമായ അളവിൽ ബ്രെഡ് വാങ്ങി ശേഖരിച്ചുവെക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യഥാർത്ഥ ആവശ്യത്തിന് മാത്രമുള്ള ബ്രെഡ് വാങ്ങുന്നതാണ് ഉചിതം. അത്യാധുനിക സൈലോകളിൽ മൂന്ന് വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന ഗോതമ്പ് ഇറക്കുമതി ചെയ്താണ് ഉൽപ്പാദന പ്രക്രിയ ആരംഭിക്കുന്നത്. ഇത് മാവാക്കി മാറ്റിയാൽ ആറുമാസം വരെ കേടുകൂടാതെ ഇരിക്കും. എന്നാൽ നിർമ്മിച്ച ബ്രെഡിന്റെ കാലാവധി ഒരു ദിവസം മാത്രമാണെന്ന കാര്യം ഉപഭോക്താക്കൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തദ്ദേശീയ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉൽപ്പാദന ലൈനുകൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

