കുവൈത്ത് സിറ്റി: കുവൈത്തിലെ ജനവാസ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള ‘ലേബർ സിറ്റികൾ’ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് പ്രഖ്യാപിച്ചു. വാഫ്രയിലെ ഫാമുകൾ സന്ദർശിക്കവെയാണ് രാജ്യത്തെ താമസ-കാർഷിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ തീരുമാനം അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ ജലീബ് അൽ-ഷുയൂഖ്, ഖൈതാൻ (Khaitan) തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ പൂർണ്ണമായും പുതിയ നഗരങ്ങളിലേക്ക് മാറ്റും. ഇതിനായി പ്രത്യേക കമ്പനികൾ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.നിലവിലുള്ള ലേബർ ക്യാമ്പുകൾ അവയുടെ പരമാവധി ശേഷിയിൽ എത്തിയതായും കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ഇത്രയധികം തൊഴിലാളികൾ താമസിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ നീക്കം നടക്കുന്നത്. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി കുവൈത്ത് ഫാർമേഴ്‌സ് യൂണിയന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. കാർഷിക മേഖലയിലെ പോരായ്മകൾ പരിഹരിക്കുമെന്നും കർഷകർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
ജലീബ്, ഖൈത്താൻ താമസ സ്ഥലങ്ങൾക്ക് പകരം പുതിയ ‘ലേബർ സിറ്റികൾ’ ഒരുങ്ങുന്നു
COMMUNITY


