കണ്ണൂര്‍: കർണാടകയിലെ കുടകിലെ ഏറ്റവും ഉയരമുള്ള തഡിയൻ്റമോള്‍ കൊടുമുടിയില്‍ അകപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി എസ് ശരണ്യയെ കണ്ടെത്തി. ട്രക്കിങിനിടെ വഴി തെറ്റിയതാണെന്ന് ശരണ്യ വ്യക്തമാക്കി. കാണാതായി നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്തിയത്.
ട്രക്കിങിനിടെ ഒറ്റപ്പെട്ടു പോയാല്‍ എന്ത് ചെയ്യണമെന്ന് ലഭിച്ചിരുന്ന പരിശീലനം തനിക്ക് ഗുണകരമായെന്ന് ശരണ്യ പറഞ്ഞു. നിരവധി ട്രക്കിങുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഐടി ഉദ്യോഗസ്ഥയായ ശരണ്യ.ശരണ്യ സുരക്ഷിതയാണ്. വനമേഖലയില്‍ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. തെരച്ചില്‍ ഊര്‍ജിതമായി തുടരുകയായിരുന്നു. രാത്രിയിലും തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവര്‍ ട്രക്കിങ്ങിന് പോയയത്. തനിച്ചു പോകാന്‍ വനംവകുപ്പുകാര്‍ അനുവദിക്കാത്തതിനാല്‍ പത്തംഗ സംഘത്തോടൊപ്പം അടുത്ത ദിവസം പോവുകയായിരുന്നു. എന്നാല്‍ വനത്തിനുള്ളില്‍ കൂട്ടം തെറ്റിയ ശരണ്യയെ കാണാതാവുകയായിരുന്നു
വീരാജ്‌പേട്ട എംഎല്‍എ എ എസ് പൊന്നണ്ണയുടെ നിര്‍ദേശപ്രകാരം ടാസ്‌ക് ഫോഴ്‌സ്, നക്‌സല്‍ വിരുദ്ധസേന, സംസ്ഥാന പൊലീസ്, വനംവകുപ്പ് ജീവനക്കാര്‍ എന്നിവരടങ്ങിയ നൂറോളം സേനാംഗങ്ങള്‍ ഇന്നലെ മുതല്‍ വനമേഖലയില്‍ തെരച്ചില്‍ തുടരുകയായിരുന്നു. ഡ്രോണുകളും ഡോഗ് സ്ക്വാഡും തെരച്ചിലിനായി രംഗത്തുണ്ടായിരുന്നു. തടിയൻ്റെമോളിലെ ദുര്‍ഘടമായ പാതകളും കേരളത്തോട് ചേര്‍ന്നു കിടക്കുന്ന വനമേഖലകളും കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി എ എസ് പൊന്നണ്ണ ഇടിവി ഭാരതിനോട് നേരത്തെ പറഞ്ഞു. ശരണ്യയുടെ സഹോദരനും ബന്ധുക്കളും സ്ഥലത്ത് എത്തി. ഡ്രോണ്‍ വഴിയും ഡോഗ് സ്‌ക്വോഡ് മുഖേനയും എല്ലാം തെരച്ചില്‍ നടത്തി.
