കുവൈറ്റ്സി റ്റി: കുവൈറ്റിന്റെ സുരക്ഷയും സുസ്ഥിരതയും ഒരു പവിത്രമായ ഉത്തരവാദിത്തമാണെന്നും രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശക്തമായ പ്രതിരോധ കവചമായി നിലകൊള്ളുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ബുധനാഴ്ച വടക്കൻ അതിർത്തി കേന്ദ്രങ്ങളിലും അബ്ദാലി, സാൽമി ക്രോസിംഗുകളിലും നടത്തിയ സന്ദർശനത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായാണ് അദ്ദേഹം ഫീൽഡ് സന്ദർശനം നടത്തിയത്.
അതിർത്തി കാക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ പുലർത്തുന്ന അതീവ ജാഗ്രതയെയും ഉത്തരവാദിത്തബോധത്തെയും മന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി സൈനികർ നടത്തുന്ന കഠിനാധ്വാനവും ആത്മാർത്ഥതയും നിസ്തുലമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ ചുമതലകൾ നിർവ്വഹിക്കുന്നതിലെ പ്രവർത്തന രീതികളും നടപടിക്രമങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെട്ട മന്ത്രി, ഉദ്യോഗസ്ഥരുടെ സേവനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും അവരുടെ ത്യാഗങ്ങളെ രാജ്യം എത്രമാത്രം വിലമതിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനുമാണ് ഇത്തരം സന്ദർശനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കുവൈറ്റിന്റെ സുരക്ഷ ഓരോ പൗരന്റെയും ചുമതലയാണ്. രാജ്യത്തിന്റെ സമാധാനത്തിന് വിഘ്നം വരുത്താൻ ശ്രമിക്കുന്ന ഏതൊരു ശക്തിക്കെതിരെയും തങ്ങളുടെ സൈനികർ ഉറച്ച കോട്ടയായി നിലകൊള്ളുമെന്നും തങ്ങളുടെ പ്രതിജ്ഞയിൽ അവർ എന്നും വിശ്വസ്തരായിരിക്കുമെന്നും ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവർത്തിച്ചു.

