കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച 4 ശത്രു ബാലിസ്റ്റിക് മിസൈലുകളും 3 ഡ്രോണുകളും തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അൽ-അത്‌വാൻ മാധ്യമങ്ങളെ അറിയിച്ചു.
മുബാറക് അൽ-കബീർ തുറമുഖത്തെ ലക്ഷ്യമാക്കി വന്ന ഒരു ക്രൂയിസ് മിസൈൽ കണ്ടെത്തിയതായും, അതിനാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുബാറക് അൽ-കബീർ തുറമുഖത്തെയും ശുവൈഖ് തുറമുഖത്തെയും ലക്ഷ്യമാക്കി നാല് ഡ്രോണുകൾ ആക്രമണം നടത്തിയതായും, അതിലും മനുഷ്യനഷ്ടമില്ലാതെ വസ്തുനഷ്ടം മാത്രം സംഭവിച്ചതായും അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സൈന്യം ഉയർന്ന ജാഗ്രതയോടെയും തയ്യാറെടുപ്പോടെയും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മുബാറക് അൽ-കബീർ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് പുലർച്ചെ ശത്രു ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇരട്ട ആക്രമണത്തിന് വിധേയമായതായി പൊതുമരാമത്ത് മന്ത്രാലയവും അറിയിച്ചു.
ഇതിനു മുമ്പ് ശുവൈഖ് തുറമുഖത്തെയും ശത്രു ഡ്രോണുകൾ ആക്രമിച്ചതായി കുവൈത്ത് പോർട്സ് അതോറിറ്റിയും സ്ഥിരീകരിച്ചിരുന്നു. എല്ലാ സംഭവങ്ങളിലും മനുഷ്യനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
