കുവൈറ്റ് സിറ്റി: പ്രാദേശിക സുരക്ഷാ കാരണങ്ങളാൽ ഫെബ്രുവരി 28 മുതൽ കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് സൗദി അറേബ്യയുമായുള്ള കര അതിർത്തികളിൽ യാത്രാത്തിരക്ക് വർദ്ധിക്കുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചതോടെ ദമ്മാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ വഴി യാത്ര തുടരാനായി ആയിരക്കണക്കിന് ആളുകളാണ് നുവൈസീബ്-ഖഫ്ജി അതിർത്തി കടക്കുന്നത്.
ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇത്തരത്തിൽ സൗദി വഴി യാത്ര ചെയ്യാൻ കൂടുതൽ താല്പര്യം കാണിക്കുന്നത്.തിരക്ക് പരിഗണിച്ച് ഖഫ്ജി അതിർത്തിയിൽ 44 ലെയിനുകൾ തുറന്ന് യാത്രാ നടപടികൾ വേഗത്തിലാക്കാൻ സൗദി പാസ്പോർട്ട് വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്നുള്ള ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തി കടക്കുന്നതിനായി സാധാരണയായി 3 മുതൽ 4 മണിക്കൂർ വരെ സമയം എടുക്കുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഇത് വർദ്ധിക്കാൻ സാധ്യതയുണ്ട്. യാത്രക്കാർ വിസ, റെസിഡൻസി പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവയുടെ പ്രിന്റ് ചെയ്ത പകർപ്പുകൾ കയ്യിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കുവൈറ്റിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഹഫർ അൽ ബാറ്റിനിലെ അൽ ഖൈസുമ വിമാനത്താവളം വഴി ജസീറ എയർവേയ്സ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. കുവൈറ്റിൽ നിന്ന് ബസ് മാർഗ്ഗം അതിർത്തി കടന്ന് അൽ ഖൈസുമയിലെത്തി അവിടെ നിന്ന് ഇന്ത്യയിലെ ആറോളം നഗരങ്ങളിലേക്ക് (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു) പറക്കാൻ സാധിക്കും. സാധുവായ കുവൈറ്റ് റെസിഡൻസി ഉള്ളവർക്ക് അതിർത്തിയിൽ വെച്ച് തന്നെ സൗദി ട്രാൻസിറ്റ് വിസ ലഭ്യമാകും. എന്നാൽ വിസിറ്റ് വിസയിലുള്ളവർ മുൻകൂട്ടി സൗദി വിസ എടുത്തിരിക്കണം.
ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് തസ്തിക ഭേദമന്യേ സൗദി ടൂറിസ്റ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ടും 3 മാസം കാലാവധിയുള്ള കുവൈറ്റ് സിവിൽ ഐഡിയും ഇതിനായി അത്യാവശ്യമാണ്. നിലവിൽ അപേക്ഷകരുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഓൺലൈൻ വിസ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. വാലിഡ് ആയ യു.എസ്, യുകെ അല്ലെങ്കിൽ ഷെഞ്ചൻ വിസയുള്ളവർക്ക് ‘വിസ ഓൺ അറൈവൽ’ സൗകര്യവും പ്രയോജനപ്പെടുത്താം.
