പാരിസ്: ലോക പ്രസിദ്ധ മ്യൂസിയമായ ലൂവിലെ മോഷണങ്ങള്‍ക്ക് പിന്നാലെ ഉയരുന്ന ആരോപണങ്ങള്‍ക്ക് വിധേയനായ ഡയറക്‌ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. മ്യൂസിയത്തിലെ ടിക്കറ്റ് തട്ടിപ്പ് സംബന്ധിച്ച് ഫ്രഞ്ച് അധികൃതരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജി. അതേസമയം ഡെസ് കാർസിൻ്റെ രാജി “ഉത്തരവാദിത്തപരമായ പ്രവൃത്തി”യെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ വിശേഷിപ്പിച്ചു. ഡെസ് കാർസിന് ഒരു പുതിയ ദൗത്യം നൽകാൻ മക്രോൺ ആഗ്രഹിക്കുന്നുവെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.
മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നിന്ന് ആഭരണങ്ങൾ കൊള്ളയടിക്കൽ, പുസ്‌തകങ്ങൾക്ക് കേടുപാടുകൾ വരുത്തല്‍, ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്, ലിയനാര്‍ദോ ഡ ഡാവിഞ്ചിയുടെ സൃഷ്‌ടിയായ മോണാലീസ പെയിന്‍റിങ് മോഷ്‌ടിക്കൽ തുടങ്ങി വന്‍ കവര്‍ച്ചകൾ മ്യൂസിയത്തിൽ നടന്നിരുന്നു. കവർച്ച നടന്ന ദിവസം ഡെസ് കാർസ് രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സാംസ്‌കാരിക മന്ത്രി ഇത് നിരസിക്കുകയായിരുന്നു.ഒക്ടോബറിൽ താൻ അധികാരമേറ്റതിന് ശേഷം മ്യൂസിയത്തിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പോരായ്‌മയുണ്ടെന്ന് ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് ലോറന്‍സ് ഡെസ് കാര്‍സ് പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ, മ്യൂസിയത്തിലെ ജനത്തിരക്ക് തുടങ്ങിയവയെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഡെസ് കാർസ് വ്യക്തമാക്കി.
മ്യൂസിയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥരും മ്യൂസിയത്തിൻ്റെ നേതൃത്വത്തെയും സുരക്ഷാ രീതികളെയും സൂക്ഷ്‌മമായി പരിശോധിച്ചിരുന്നു. ഏകദേശം 10 ദശലക്ഷം യൂറോ (11.8 ദശലക്ഷം ഡോളര്‍) ടിക്കറ്റ് തട്ടിപ്പ് വഴി ലൂവ്ര് മ്യൂസിയത്തിന് നഷ്‌ടപ്പെട്ടുവെന്നാണ് അധികൃതർ പറയുന്നത്. ജൂണിൽ, ഫ്രണ്ട് ഓഫ് ഹൗസ് ജീവനക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും അപ്രതീക്ഷിത പണിമുടക്ക് മ്യൂസിയത്തെ കാര്യമായി ബാധിച്ചിരുന്നു. ജീവനക്കാരുടെ കുറവും ജോലി സാഹചര്യങ്ങളും വലിയ രോഷത്തിന് കാരണമാവുകയും ചെയ്‌തു.


