ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നില നിൽക്കുന്ന പാചകവാതക പ്രതിസന്ധിയ്‌ക്ക് ആശ്വാസമേകുന്ന നടപടിയിയുമായി ഇറാൻ. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലും ഇന്ത്യയുടെ രണ്ട് എൽപിജി വാഹക കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.54,000 ടണ്ണിലധികം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ എൽപിജി വാഹക കപ്പല്‍ ശിവാലിക് ഉള്‍പ്പെടെ ഇന്നലെ രാത്രി ഹോർമുസ് കടലിടുക്ക് കടന്നതായി ഓൺലൈൻ പോർട്ടലായ marinetraffic.com റിപ്പോർട്ട് ചെയ്‌തു. വ്യാപാര കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഒരു ഓൺലൈൻ പോർട്ടലാണ് ഇത്.
മാർച്ച് ഒന്നിന് ഹോർമുസ് കടന്ന് സൗദി അറേബ്യയിൽ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പലുകള്‍ ഇന്ന് ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യയുടെ 28 കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണെന്നുന്നും ഹോർമുസിന് കിഴക്ക് വശത്തായുള്ള നാല് കപ്പലുകളിൽ ഒന്ന് ഇപ്പോൾ യാത്ര ആരംഭിച്ച് ആഫ്രിക്കയിലേയ്‌ക്ക് ഇന്ധനം കൊണ്ടുപോകുന്നുണ്ടെന്നും തുറമുഖ മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ ഗതാഗതത്തിന് സുരക്ഷ ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഇന്ത്യൻ നാവികസേനയും കപ്പലുകള്‍ക്ക് അകമ്പടി ഒരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ഹോർമുസ് കടലിടുക്കിൻ്റെ ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന രണ്ട് ഡസനിലധികം ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്‌ചിയുമായി ഇന്നലെ രാത്രി സംസാരിച്ചിരുന്നു

