കുവൈത്ത് സിറ്റി: അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിന്റെ 24-ാം ദിവസത്തിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഡ്രോൺ, മിസൈൽ ഭീഷണി ഉയർന്നതിനെ തുടർന്ന് കുവൈത്ത്, യു.എ.ഇ., സൗദി അറേബ്യ രാജ്യങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി.തിങ്കളാഴ്ച പുലർച്ചെ 2:20 ന് ശത്രുവിന്റെ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്ന് കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞ് നശിപ്പിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.ഇതിനിടെ യു.എ.ഇ.യും മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതായി അറിയിച്ചു. സുരക്ഷാ മുൻകരുതലായി ജനങ്ങൾ വീടുകൾക്കുള്ളിൽ തുടരുകയും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം കിഴക്കൻ മേഖലയിൽ വ്യോമ ഭീഷണികളെ തടഞ്ഞ് നശിപ്പിച്ചതായി അറിയിച്ചു. റിയാദിനെ ലക്ഷ്യമിട്ട് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് തടഞ്ഞ് നശിപ്പിക്കുകയും മറ്റൊന്ന് ആളൊഴിഞ്ഞ പ്രദേശത്ത് വീഴുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ കടുപ്പമുള്ളതായാണ് വിലയിരുത്തൽ.
