വാഷിംങ്ടൺ: അമേരിക്കയിൽ നാല് വയസുകാരി വാടക വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവ ദിവസം ഡോ. നേഹ ഗുപ്ത എമർജൻസി നമ്പറിലേക്ക് വിളിച്ചതിന്റെ അസ്വാഭാവികത തോന്നുന്ന ഫോൺ സന്ദേശമാണ് അന്വേഷണ സംഘം പുറത്തുവിട്ടത്.മകൾ പൂളിൽ വീണുവെന്ന് അറിയിക്കാനും അടിയന്തര സഹായത്തിനുമായി നീന ഗുപ്ത വിളിച്ച കോളിൽ മകളെ നീന്തൽകുളത്തിൽ കണ്ടുവെന്നും എന്നാൽ തനിക്ക് നീന്തൽ അറിയാത്തതിനാൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത മകൾക്കൊപ്പം എൽ പോർട്ടിലെ വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്നു. ഇവിടെയുള്ള സ്വിമ്മിംഗ് പൂളിലാണ് നാല് വയസുകാരി മകൾ ആരിയ തലാത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.’ഞങ്ങൾ ഉറങ്ങുകയായിരുന്നു, അതിനിടെ ഒരു ശബ്ദം കേട്ടു. ശബ്ദം കേട്ട് അടുത്തേക്ക് പോയി നോക്കി. അവിടെ മകളെ നീന്തൽ കുളത്തിൽ കണ്ടു. ഞാൻ രക്ഷിക്കാൻ ശ്രമിച്ചു. എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അതുകൊണ്ട് കുളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. അവൾ നീന്തൽകുളത്തിന്റെ അടിത്തട്ടിലേക്ക് പോയി, അവൾ അനങ്ങുന്നില്ല’ എന്നായിരുന്നു നീന പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യൂവെന്ന് പൊലീസുകാർ പറഞ്ഞപ്പോൾ താൻ പരിശ്രമിക്കുന്നുണ്ടെന്നും എന്നാൽ പൂളിന് ഒമ്പത് അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നതെന്നുമാണ് നീന ഗുപ്ത മറുപടി നൽകിയത്. കോൾ ലഭിച്ച ഉടൻ വീട്ടിലെത്തിയ പൊലീസ് പൂളിനടിയിൽ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടമായിരുന്നു.
എന്നാൽ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ മുഖത്തും വായിലും മുറിവുകളും കവിളിനുള്ളിൽ ചതവും കണ്ടെത്തിയിരുന്നു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നീന്തൽ കുളത്തിൽ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. പിന്നാലെ നീന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം മുൻ ഭർത്താവുമായി കുഞ്ഞിന്റെ കസ്റ്റഡി കേസ് നടന്നിരുന്നുവെന്നും ഇത് പരാജയപ്പെട്ടതാണ് നീന ഗുപ്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമെന്നും ആരോപണം ഉയർന്നിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


