കുവൈത്ത്സിറ്റി: കുവൈറ്റിൽ ഊർജ്ജ പാനീയങ്ങളുടെ വിൽപ്പനയ്ക്കും വിതരണത്തിനും പരസ്യങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. 2026-ലെ 29-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
250 മില്ലി ലിറ്ററിൽ കുറഞ്ഞത് 80 മില്ലി ഗ്രാം കഫീൻ അടങ്ങിയതോ ടോറിൻ, ഗ്വാറാന തുടങ്ങിയ ഉത്തേജക ഘടകങ്ങൾ അടങ്ങിയതോ ആയ പാനീയങ്ങൾ ഇനി മുതൽ 18 വയസ്സിൽ താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല. കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്നതോ അനുവദനീയമായ പരിധിയിൽ കൂടുതൽ കഫീൻ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തി പ്രതിദിനം രണ്ട് കാനുകളിൽ കൂടുതൽ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഉത്തരവാദിത്തമായിരിക്കും. സഹകരണ സംഘങ്ങൾ, പ്രത്യേക അനുമതിയുള്ള ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ മാത്രമായിരിക്കും ഇനി ഇവയുടെ വിൽപ്പന അനുവദിക്കുക.
വിൽപ്പന കേന്ദ്രങ്ങളിൽ പ്രായപരിധിയും അളവും കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന മേൽനോട്ടം ഉണ്ടാകും. സർക്കാർ സ്ഥാപനങ്ങൾ, കായിക ക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഗ്രോസറി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഊർജ്ജ പാനീയങ്ങൾ വിൽക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വിലക്കുണ്ട്. കൂടാതെ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണവും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി
