വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങി. മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തിൽ വാഹനങ്ങളും നിർമാണ സാമഗ്രികളും പൂർണ്ണമായും മണ്ണിനടിയിലായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിർദേശപ്രകാരം മന്ത്രിമാരായ എ.പി അനിൽകുമാറും ടി. സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.കനത്ത മഴയെ തുടർന്നാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശമായ കള്ളാടിയിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിനായി പാറ പൊട്ടിക്കുന്നതിനിടെ മുകളിൽ നിന്ന് വൻതോതിൽ മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതിനും അൻപതിനും ഇടയിൽ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.
നിർമാണ കമ്പനിയുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന കണ്ടെയ്നറുകൾ, തൊഴിലാളികളുമായി വന്ന ബസ്, കാറുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽപ്പെട്ടവരിൽ ചിലരെ നാട്ടുകാരുടെ നേതൃത്വത്തിൽ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ കാൽ അറ്റുപോയ നിലയിലാണ്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി ഹാരിസൺ മലയാളം എസ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി.



