തിരുവനന്തപുരം: പോയതലമുറയുടെ ആത്മശാന്തിക്കായി പ്രാർഥിച്ച്, ജീവിച്ചിരിക്കുന്ന അനന്തര തലമുറ ധ്യാനമനസ്സോടെ ശ്രാദ്ധമർപ്പിക്കുന്ന കർക്കടകവാവ് ബുധനാഴ്ച. പ്രധാനക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ബുധനാഴ്ച പുലർച്ചയ്ക്ക് തർപ്പണത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു. ഉച്ചവരെ തർപ്പണത്തിന്റെ കർമങ്ങൾ തുടരും. ധാരാളം ഭക്തരെത്തുന്ന സ്ഥലങ്ങളിലെല്ലാം ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
വർക്കല പാപനാശം കടപ്പുറത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് മുതൽ ആൾക്കാരുടെ ഒഴുക്കായിരുന്നു. മൈതാനംമുതൽ പാപനാശംവരെ ഗതാഗതനിയന്ത്രണവും പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെയ്ക്ക് ബലി ചടങ്ങുകൾ ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ചൊവ്വാഴ്ച വൈകീട്ടോടെ ബലിയിടാൻ എത്തിത്തുടങ്ങിയിരുന്നു. ഇവിടെ രാവിലെ 4.30-ന് വാവിന്റെ ചടങ്ങുകൾ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിമുതൽ ക്ഷേത്രത്തിലേക്കുള്ള വഴികളിൽ പോലീസ് ഗതാഗതനിയന്ത്രണം തുടങ്ങിയിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ നെയ്യാറിൽ നടത്തുന്ന തർപ്പണത്തിനും നിരവധിപേരെത്തി. വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും തിലഹോമത്തിനുള്ള സൗകര്യമുണ്ട്. കടലേറ്റത്തിൽ തീരം നഷ്ടപ്പെട്ട ശംഖുംമുഖം കടപ്പുറത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം ഇക്കുറിയും അനുവദിക്കുന്നുണ്ട്.
പ്രധാന ക്ഷേത്രങ്ങൾക്കു പുറമേ നാട്ടിൻപുറത്തെ ആറുകളിലും കുളങ്ങളിലും വീടുകളിലും ബലിതർപ്പണം നടത്തുന്ന വിശ്വാസികളുണ്ട്. വീടുകളിൽ ഉച്ചയ്ക്ക് തയ്യാറാക്കുന്ന സദ്യ കഴിയുന്നതോടെ ഒരുവർഷത്തെ തർപ്പണവിശുദ്ധി പൂർണതയിലെത്തും.മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം ശിവക്ഷേത്രം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം, പൂവാർ കടപ്പുറം, കന്യാകുമാരി കടപ്പുറം, കുഴിത്തുറ താമ്രപർണി നദീതടം എന്നിവിടങ്ങളിലും വാവുബലിയുടെ പിതൃതർപ്പണം നടക്കും.



