തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഒക്ടോബർമുതൽ അടുത്തവർഷം മേയ്വരെ കൂടിയവിലയ്ക്ക് ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതിവാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണങ്ങളോടെ അനുമതിനൽകി. യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകൾക്ക് അനുമതിനൽകിയിട്ടുണ്ട്. യൂണിറ്റിന് ശരാശരി വില 10.40 രൂപവരും. ഒക്ടോബർമുതലാണ് വൈദ്യുതി വാങ്ങുന്നത്. അതിനാൽ നിയന്ത്രണം ഉടനെ ഒഴിവാകില്ല.
കെ.എസ്.ഇ.ബി. ഉണ്ടാക്കിയ കരാറുകൾ മുഴുവൻ കമ്മിഷൻ അംഗീകരിച്ചില്ല. 83.5 കോടി യൂണിറ്റ് വൈദ്യുതി 749.72 കോടി രൂപയ്ക്ക് വാങ്ങാനാണ് കെ.എസ്.ഇ.ബി. കരാറുകൾ ഉണ്ടാക്കിയത്. എന്നാൽ, 34.64 കോടി യൂണിറ്റ് 347.79 രൂപയ്ക്ക് വാങ്ങാനുള്ള കരാറുകൾക്ക് മാത്രമാണ് അനുമതി. 24 മണിക്കൂറും തുടർച്ചയായി വൈദ്യുതി വാങ്ങാനുള്ള വൻവിലയ്ക്കുള്ള കരാറുകൾക്കും കെ.എസ്.ഇ.ബി. അംഗീകാരം നൽകിയിരുന്നു. പകൽ ഇപ്പോൾത്തന്നെ വൈദ്യുതി മിച്ചമായതിനാലും വില വളരെക്കൂടിയതിനാലും ഇത്തരം കരാറുകൾക്ക് കമ്മിഷൻ അനുമതി നിഷേധിച്ചു. ഡിസംബറിൽ സാഹചര്യം വിലയിരുത്തി കെ.എസ്.ഇ.ബി. കമ്മിഷന് റിപ്പോർട്ട് നൽകണം. വീണ്ടും വൈദ്യുതി വാങ്ങണോ എന്നത് അപ്പോൾ തീരുമാനിക്കാം.ഈ മാസം ഇനി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മിഷൻ ഉത്തരവിട്ടു. ഈ മാസം രാത്രിയിൽ വളരെക്കുറഞ്ഞ അളവിലുള്ള വൈദ്യുതിക്കാണ് കരാർ. അതുകൊണ്ട് പ്രയോജനമില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.



