ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം ആറായി. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേന, ഡല്‍ഹി ഫയര്‍ സര്‍വീസ്, പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം മരണ കണക്കില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി സിജെപി രംഗത്തെത്തിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ പലയിടത്തും വിള്ളലുകള്‍ ഉണ്ടായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് രണ്ട് നിലകള്‍ അധികമായി നിര്‍മിക്കുകയും ചെയതു. ഒരു കിടക്കയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് 14,000 മുതല്‍ 18,000 രൂപ വരെ ഈടാക്കിയിരുന്നു എന്നാണ് വിവരം.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് നടപടി ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അധികൃതര്‍. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പൊളിക്കണമെന്നാണ് നിര്‍ദേശം. നാല് നിലകളില്‍ കൂടുതലുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളും സീല്‍ ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. സത്യനികേതനിലെ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



