ഇസ്ലാം എന്നും പ്രസക്ത മാണെന്നും, എന്നാൽ ഇസ്ലാമിക വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാന കർമ്മങ്ങൾ എന്നിവ വിവിധങ്ങളായ വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ടെന്നും അബ്ദുൽ റഷീദ് കുട്ടമ്പൂർ പറഞ്ഞു . കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച “വിശ്വാസം വിശുദ്ധിക്ക്. വിമോചനത്തിന്” എന്ന ത്രൈമാസ ക്യാമ്പെയ്ൻ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പലപ്പോഴും ഇത്തരം വിമർശനങ്ങൾ അക്രമത്തിന്റെയും ക്രൂരതയുടെയും രീതികളിലേക്ക് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ശക്തമായി നേരിട്ട ചരിത്രമാണ് ഇസ്ലാമിനുള്ളത്.പ്രവാചകന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിമർശനങ്ങളുടെ രീതികളിൽ നിന്നും വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് പിൽക്കാലത്ത് ഉയർന്നുവന്നത്. ഇസ്ലാമിനെ എതിർക്കുന്ന ആളുകൾ ഒരിക്കലും അതിന്റെ പ്രമാണങ്ങൾ പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറായിട്ടില്ലെന്നാണ് വിമർശനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇസ്ലാമിക പ്രമാണങ്ങൾ പഠിക്കാൻ തയ്യാറായ ഒട്ടനവധി ആളുകൾ അതിൽ ആകർഷിക്കപ്പെട്ട അനുഭവങ്ങളും ചരിത്രത്തിലുണ്ട്.ആധുനിക ലോകത്തും ഇസ്ലാമിക വിമർശനങ്ങളെ വിവിധ തലങ്ങളിൽ കാണാൻ കഴിയും. ആചാരങ്ങൾ, ആരാധനാ രീതികൾ, വിശ്വാസികൾക്ക് മാത്രം ബാധകമായ കാര്യങ്ങൾ എന്നിവ പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്ന് ഇസ്ലാമിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇത്തരം ശ്രമങ്ങൾക്കിടയിലും ഇസ്ലാം അജയ്യമായി നിലനിൽക്കുന്നുവെന്നത് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദു റഹിമാൻ തങ്ങൾ, സമീർ അലി ഏകരൂൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പച്ച് സംസാരിച്ചു, ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, പ്രോഗ്രാം കൺവീനർ ഷഫീഖ് മോങ്ങം നന്ദിയും പറഞ്ഞു.



