കുവൈറ്റ് സിറ്റി: രാജ്യത്ത് ഗതാഗത ക്രമീകരണം കർശനമാക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി കർശന പരിശോധനകൾ നടത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ-അസ്മിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.സെപ്റ്റംബർ 7 മുതൽ 13 വരെയുള്ള തീയതികളിൽ നടത്തിയ പരിശോധനകളിൽ ആകെ 34,375 ഗതാഗത ലംഘനങ്ങളാണ് അധികൃതർ രജിസ്റ്റർ ചെയ്തത്.
2,625 ട്രാഫിക് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 70 പേരെയും, കാലാവധി കഴിഞ്ഞ റെസിഡൻസി ഉള്ള 47 പേരെയും, സാധുവായ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്ന 5 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയ 3 സംശയാസ്പദമായ വ്യക്തികൾ ഉൾപ്പെടെയുള്ളവരെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്. അസാധാരണമായ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.
പിടികിട്ടാനുള്ള 24 വാഹനങ്ങൾക്ക് പുറമേ, വിവിധ നിയമലംഘനങ്ങൾ നടത്തിയ 250 വാഹനങ്ങളും 5 മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 17 പേരെ ട്രാഫിക് തടങ്കലിൽ പാർപ്പിക്കുകയും, 21 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ഈ കാലയളവിൽ ഉണ്ടായ അപകടങ്ങളിൽ 957 കൂട്ടിയിടികളും പരിക്കുകളോടെയുള്ള 213 അപകടങ്ങളും ഉൾപ്പെടെ ആകെ 1,170 സംഭവങ്ങളാണ് ട്രാഫിക് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങളും ലംഘനങ്ങളും കുറയ്ക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ വ്യക്തമാക്കി.



