കുവൈറ്റ്സിറ്റി: വിശുദ്ധ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീങ്ങളുടെ ഖിബ്ലയുടെ പവിത്രതയെ ലംഘിക്കുന്നതും, അതിന്റെ മതപരമായ പദവിയെ അവഗണിക്കുന്നതും, ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ ഭീരുത്വപരവും അപലപനീയവുമായ പ്രവൃത്തിയാണ് ഇതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
സൗദി അറേബ്യയോടുള്ള തങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം കുവൈറ്റ് ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും, രണ്ട് വിശുദ്ധ പള്ളികളും അവയുടെ പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈറ്റിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഈ ആക്രമണ ശ്രമത്തെ ഫലപ്രദമായി പ്രതിരോധിച്ച റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സിന്റെ ജാഗ്രതയെയും കാര്യക്ഷമതയെയും മന്ത്രാലയം അഭിനന്ദിച്ചു. സൗദി അറേബ്യയുടെ സുരക്ഷ എന്നത് കുവൈറ്റിന്റെയും ജിസിസി രാജ്യങ്ങളുടെയും സുരക്ഷയുടെ ഒരവിഭാജ്യ ഘടകമാണെന്നും കുവൈറ്റ് ഊന്നിപ്പറഞ്ഞു.



