തിയേറ്ററുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഓടിടി അവകാശത്തിന്റെ കാര്യത്തിലും മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ട് യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ടോക്സിക്. ചിത്രത്തിന്റെ ബോക്സോഫീസ് പരാജയം ഓടിടി ഡീലിനെയും ബാധിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായിരുന്നില്ല. വലിയ തോതിൽ നെഗറ്റീവ് റിവ്യൂ ലഭിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസിൽ 337 കോടി രൂപയാണ് കളക്ഷൻ നേടാനായത്.
ടോക്സിക്കിന്റെ അണിയറപ്രവർത്തകർക്ക് ഒരു ഓടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നുവെന്നാണ് ഹംഗാമ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബോക്സ് ഓഫീസിലെ പരാജയത്തിന് ശേഷം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ യഷ് ചിത്രത്തിന് ഓഫർ ചെയ്തിരിക്കുന്നത് 30 കോടി രൂപ മാത്രമാണ്. ഒരു മുൻനിര പ്ലാറ്റ്‌ഫോമിൽ നിന്ന് ടോക്സിക് ടീമിന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നു. എന്നാൽ ടീമിന്റെ ആവശ്യം 200 കോടി രൂപയിൽ കൂടുതലായിരുന്നു. ചിത്രം തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടുമെന്നും, അതുവഴി തിയേറ്റർ റിലീസിനുശേഷമുള്ള ഒടിടി വില 200 കോടി രൂപയിൽ അധികമായി ഉയരുമെന്നും യഷിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ഫലം തികച്ചും വിപരീതമായാണ് വന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.



