ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തുരങ്ക നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് അപകടം ഉണ്ടായത്. 22 പേരാണ് തുരങ്കത്തില്‍ ഉണ്ടായിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ പിപല്‍ക്കോട്ടിക്ക് സമീപമാണ് അപകടം നടന്നത്. രണ്ട് പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൈകുന്നേരം 6.30-ഓടെ വന്‍തോതില്‍ മണ്ണും വെള്ളവും ഇരച്ചുകയറിയതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും എത്രയും വേഗം നടത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് താന്‍ തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ തൊഴിലാളികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അവരുടെ നില തൃപ്തികരമാണെന്നും അപകടത്തില്‍പ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികള്‍ക്ക് ഇവിടെ ചികിത്സ ലഭിക്കുന്നുണ്ടെന്ന വിവരം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് മെഡിക്കല്‍ സൂപ്രണ്ടുമായി സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകള്‍ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. തിങ്കളാഴ്ച, നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ ജില്ലയിലെ നിതി താഴ്വരയിലുള്ള ഒരു പാലം ഒലിച്ചുപോയി. സംഭവത്തിന്റെ ദൃശ്യങ്ങളില്‍, ചെളി കലര്‍ന്ന വലിയ അളവിലുള്ള വെള്ളം കുത്തിയൊലിച്ചുവന്ന് ലോഹനിര്‍മ്മിതമായ പാലത്തില്‍ ശക്തിയായി ഇടിക്കുന്നത് കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍, വെള്ളത്തിന്റെ അതിശക്തമായ കുത്തൊഴുക്കില്‍ പാലം വേരോടെ ഇളകിമാറ്റപ്പെടുകയും നദിക്കരയിലേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.



