കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്നത് 1990-ലെ ഇറാഖി അധിനിവേശത്തിന് ശേഷം കുവൈത്തിലെ എണ്ണമേഖല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അൽ-സബാഹ് വ്യക്തമാക്കി. എഎഫ്‌പിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലവിലെ ഗുരുതരമായ സാഹചര്യം വിശദീകരിച്ചത്.ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നതോടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകുമെന്നും, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഉൽപ്പാദന തോതിലേക്ക് തിരികെയെത്താൻ കുവൈത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ ഇതിന് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറന്നു കൊടുക്കുക മാത്രമാണ് ഏക പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയൊക്കെ പൈപ്പ് ലൈനുകളും സംഭരണ ശേഷിയും നിർമ്മിച്ചാലും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ എണ്ണ നീക്കവും ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കാനായില്ലെങ്കിൽ ലോകം ഉടൻ തന്നെ മറ്റൊരു വൻ ഊർജ്ജ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഫെബ്രുവരി അവസാനത്തോടെയാണ് ഇറാന് സുപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം എണ്ണ കയറ്റുമതിയും പൂർണ്ണമായി തടസ്സപ്പെട്ടു. കൂടാതെ, ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ കുവൈത്തിലെ പ്രധാനപ്പെട്ട എണ്ണ-സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും കനത്ത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



