കുവൈത്ത് സിറ്റി : രാജ്യത്തെ വായുവിന്റെ ഗുണനിലവാരം ഓരോ അഞ്ച് മിനിറ്റിലും നിരീക്ഷിക്കുന്നതായി കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു. ഉയർന്ന താപനിലയും പൊടിക്കാറ്റുകളും വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥിരവും മൊബൈലുമായ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് അഞ്ച് മിനിറ്റ് ഇടവേളകളിൽ ശേഖരിച്ച് വിശകലനം ചെയ്യുന്നത്. വായുവിലെ വിവിധ മലിനീകരണ ഘടകങ്ങളും പരിസ്ഥിതി സാഹചര്യങ്ങളും ഇതിലൂടെ നിരീക്ഷിക്കുന്നു.
കൃത്യമായ വിവരങ്ങൾ ഉറപ്പാക്കുന്നതിനായി നിരീക്ഷണ ഉപകരണങ്ങൾ പതിവായി പരിശോധിക്കുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.കടുത്ത ചൂടും പൊടിക്കാറ്റുകളും കുവൈത്തിലെ വായുവിന്റെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മലിനീകരണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും അതിന്റെ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾ പഠിക്കുന്നതിനുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.
പ്രാദേശികമായി ഉണ്ടാകുന്ന മലിനീകരണത്തിനൊപ്പം അതിർത്തികൾ കടന്നെത്തുന്ന മലിനീകരണവും പഠനത്തിന്റെ ഭാഗമാണ്. നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും ബോധവത്കരണവും നൽകുന്നതിനും സഹായിക്കുമെന്ന് EPA വ്യക്തമാക്കി.അതേസമയം, വാഹനങ്ങളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള അനാവശ്യ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് സഹകരിക്കാനും പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.



