കുവൈത്ത് സിറ്റി, സെപ്റ്റംബർ 8: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമകളുടെ വീടുകളിൽ തന്നെ നിശ്ചിത കാലയളവിൽ സൂക്ഷിക്കുന്ന ‘ഹോം വെഹിക്കിൾ ഇംപൗണ്ട്മെന്റ്’ സംവിധാനം കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടപ്പാക്കിത്തുടങ്ങി. ആദ്യ ദിവസം തന്നെ 53 വാഹനങ്ങൾ പുതിയ സംവിധാനത്തിന് കീഴിൽ പിടിച്ചിട്ടതായി അധികൃതർ അറിയിച്ചു.
ഇതിൽ 47 വാഹനങ്ങൾ ദോഹ ട്രാഫിക് ഡിപ്പാർട്ട്മെന്റിലും ആറ് വാഹനങ്ങൾ മുബാറക് അൽ കബീർ ട്രാഫിക് ഡിപ്പാർട്ട്മെന്റിലുമാണ് രജിസ്റ്റർ ചെയ്തത്. വാഹനങ്ങൾ ട്രാഫിക് ഇംപൗണ്ട്മെന്റ് യാർഡിലേക്ക് മാറ്റുന്നതിന് പകരം ഉടമയുടെ താമസസ്ഥലത്ത് തന്നെ സൂക്ഷിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.വാഹനം വീട്ടിൽ പിടിച്ചിടുന്ന കാലയളവിൽ അത് ഓടിക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ അനുവദിക്കില്ല. വാഹനം നീക്കുകയോ സംവിധാനത്തിൽ കൃത്രിമം നടത്തുകയോ ചെയ്താൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടിവരും. വാഹനത്തിന്റെ സ്ഥാനം നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക സംവിധാനവും ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം സർക്കാർ ഇംപൗണ്ട്മെന്റ് കേന്ദ്രങ്ങളിലെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.അതേസമയം, എല്ലാ നിയമലംഘനങ്ങൾക്കും ഹോം ഇംപൗണ്ട്മെന്റ് ബാധകമല്ല. ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളും അധികൃതരുടെ നിർദേശങ്ങളും അനുസരിച്ചായിരിക്കും സംവിധാനം പ്രയോഗിക്കുക.



