കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 17 ആയി ഉയർന്നു. നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികളെ കാണാനില്ല. ഇതുവരെ 17 മരണം സ്ഥിരീകരിച്ചതായാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 26 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായതായി.
ആകെ 384 സഞ്ചാരികളെ കാണാതായെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അതില്‍ 105 പേരും ഇന്ത്യന്‍ സഞ്ചാരികളാണ്. സാമ്രാട്ട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വഴി എത്തിയ 59 പേരെയും ലീഫ് ഹോളിഡേ ഏജന്‍സിയുടെ എത്തിയ 49 പേരെയുമാണ് കാണാതായത്. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയവരെയാണ് കാണാതായത്. മൂന്ന് അമേരിക്കന്‍ പൗരന്മാരും മലേഷ്യയില്‍നിന്നുള്ള 17 പേരും ബ്രിട്ടനില്‍നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള നാലുപേരും ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
ടിബറ്റിലെ ഭോട്ടെ കോശി നദിയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. നദിക്ക് സമീപം നിരവധി ഗ്രാമങ്ങള്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ടിബറ്റ് ഭാഗത്തുനിന്ന് ഭോട്ടെ കോശി നദിയിലേക്ക് വലിയ അളവില്‍ വെള്ളമെത്തി. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 14 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.



