കുവൈത്ത് സിറ്റി: കെട്ടിട നിർമ്മാണം, പൊളിക്കൽ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർമ്മാണ അവശിഷ്ടങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും പൗരന്മാരോടും കെട്ടിട ഉടമകളോടും കുവൈത്ത് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു. റോഡുകളിലും പൊതു മൈതാനങ്ങളിലും കെട്ടിടങ്ങൾക്ക് മുന്നിലും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിർമ്മാണ മാലിന്യങ്ങളും തള്ളുന്നതിനെതിരെ മുൻസിപ്പാലിറ്റി കടുത്ത മുന്നറിയിപ്പ് നൽകി.
നിയമലംഘനങ്ങൾ കണ്ടെത്താനും പൊതുജന സുരക്ഷയും സമീപത്തെ വസ്തുവകകളുടെ സംരക്ഷണവും ഉറപ്പാക്കാനുമായി ആറ് ഗവർണറേറ്റുകളിലും മുൻസിപ്പാലിറ്റിയുടെ സുരക്ഷാ സംഘങ്ങൾ ദിവസേന തത്സമയ പരിശോധനകൾ നടത്തുന്നുണ്ട്. ‘നിർമ്മിക്കൂ, നശിപ്പിക്കരുത്’ എന്ന പേരിൽ ആരംഭിച്ച ബോധവൽക്കരണ പ്രചാരണ പരിപാടിയുടെ ഭാഗമായി, സ്വന്തം വസ്തുവകകൾക്ക് മുന്നിൽ തള്ളിയിട്ടുള്ള അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഉടമകളോട് നിർദ്ദേശിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ വൻ തുക പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കും. നിർമ്മാണ നിയമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും സംശയങ്ങൾ ദുരീകരിക്കാൻ അധികൃതരെ ബന്ധപ്പെടാനും കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



