കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ കൗൺസിലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഭരണപരമായ കാരണങ്ങളാൽ 2026 ജൂലൈ 19 ഞായറാഴ്ച വരെ അടിയന്തിര പ്രാധാന്യമുള്ള കേസുകൾക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുകയെന്ന് എംബസി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അപേക്ഷകളുടെ അടിയന്തിര സ്വഭാവം തെളിയിക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ ഈ ദിവസങ്ങളിൽ സേവനങ്ങൾ നൽകുകയുള്ളൂവെന്ന് എംബസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയന്ത്രണ കാലയളവിൽ തത്കാൽ പാസ്‌പോർട്ടുകൾ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കാറായവർക്കുള്ള ഹ്രസ്വകാല പാസ്‌പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ (ഔട്ട്പാസ്), ഇ-വിസകൾ എന്നിവ മാത്രമായിരിക്കും അടിയന്തിര സേവനങ്ങളുടെ പരിധിയിൽ വരിക. അതേസമയം, സാധാരണ രീതിയിലുള്ള പാസ്‌പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷനുകൾ, റെഗുലർ വിസകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ കാലയളവിൽ സ്വീകരിക്കുകയോ പരിഗണിക്കുകയോ ഇല്ല. കൂടാതെ, കുവൈറ്റിലെ ഒരു ഇന്ത്യൻ കൗൺസിലർ ആപ്ലിക്കേഷൻ സെന്ററുകളും (ICAC) അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.
അടിയന്തിര സഹായം ആവശ്യമുള്ള അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം രാവിലെ 9:00 മണിക്കും ഉച്ചയ്ക്ക് 12:00 മണിക്കും ഇടയിൽ എംബസിയിലെ കൗൺസിലർ വിഭാഗവുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഈ സമയത്ത് സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അപേക്ഷകളിൽ തുടർനടപടികൾ ഉണ്ടാകൂ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും, വ്യാജ പ്രചാരണങ്ങളിൽ വീഴാതെ എംബസിയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാത്രം ആശ്രയിക്കണമെന്നും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് എംബസി അഭ്യർത്ഥിച്ചു.



