ഏഴുമാസം നീണ്ട നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ‘ജനനായകൻ’ ഒടുവിൽ തിയറ്ററുകളിലേക്ക്. 12 പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകി പ്രദർശനാനുമതി നൽകിയത്. ഇതോടെ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂലൈ അവസാനത്തോടെ തിയറ്ററുകളിൽ എത്തുമെന്ന് ഉറപ്പായി.
വെട്ടിച്ചുരുക്കിയ ഭാഗങ്ങൾ ഒഴിവാക്കുമ്പോൾ ആകെ മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. 20 സെക്കൻഡ് സീനുകൾ വരുന്ന ചില ഭാഗങ്ങൾ 10 സെക്കൻഡായി കുറച്ചിട്ടുമുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ചിത്രം കെവിഎൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിൻ്റെ ഭാഗമാണ്.



