കുവൈറ്റ് സിറ്റി: കുട്ടിയുടെ കാലിലെ അപൂർവ്വ അർബുദ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ആശുപത്രിയിലെ മെഡിക്കൽ സംഘം.
കാലിന്റെ മുൻഭാഗത്തായി അതിവേഗം പടർന്ന അർബുദ ബാധിത കോശങ്ങൾ നീക്കം ചെയ്ത ശേഷം, കുട്ടിക്ക് വീണ്ടും സാധാരണ നിലയിൽ നടക്കാനുള്ള ശേഷി തിരികെ നൽകുന്ന അത്യാധുനിക പുനർനിർമ്മാണ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി.പാദത്തിന്റെ ചലനത്തിന് സഹായിക്കുന്ന പ്രധാന പേശികളെയും കോശങ്ങളെയും ബാധിച്ച അർബുദം നീക്കം ചെയ്യുന്നത് വഴി പാദം ഉയർത്താനോ നടക്കാനോ കഴിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു. എന്നാൽ ട്യൂമർ പൂർണ്ണമായി നീക്കം ചെയ്തെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം, വിദഗ്ദ്ധ സംഘം സങ്കീർണ്ണമായ മസിൽ, നെർവ് ട്രാന്സ്ഫർ ശസ്ത്രക്രിയയിലൂടെ കാലിന്റെ ചലനശേഷി വീണ്ടെടുക്കുകയായിരുന്നു.
ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നുള്ള കോശങ്ങളും ഞരമ്പുകളും ഉപയോഗിച്ച് കേടുപാടുകൾ സംഭവിച്ച ഭാഗം പുനർനിർമ്മിക്കുകയും ചെയ്തു.കുവൈറ്റിലെ പ്രമുഖ പ്ലാസ്റ്റിക്, ഓർത്തോപീഡിക്, ഓങ്കോളജി വിദഗ്ദ്ധർ ചേർന്നാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ ആധുനിക വൈദ്യശാസ്ത്ര മുന്നേറ്റത്തിനും പ്രാദേശിക വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ കഴിവുകൾക്കും തെളിവാണ് ഈ അപൂർവ്വ നേട്ടം.



