കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മരുന്നുകളുടെ പരസ്യം നൽകിയെന്ന ആരോപണത്തിലും ലൈസൻസില്ലാതെ മെഡിക്കൽ ഓഫീസ് പ്രവർത്തിപ്പിച്ചെന്ന കേസ് നടപടികളിലും ഫാർമസിസ്റ്റിനെ കുവൈറ്റ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വെറുതെവിട്ടു.
കോടതിയിലെ മിസ്ഡിമീനർ കൊമേഴ്‌സ്യൽ ഡിവിഷനാണ് കേസിൽ വിധി പ്രസ്താവിച്ചത്.ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ തന്റെ കക്ഷിയായ ഫാർമസിസ്റ്റിന് യാതൊരുവിധ പങ്ക് ഇല്ലെന്നും, എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിയല്ല ഇദ്ദേഹമെന്നും പ്രതിഭാഗം അഭിഭാഷകൻ നവാഫ് അലി അൽ-വുഹൈബ് കോടതിയിൽ വാദിച്ചു. കേസിൽ ചുമത്തിയിരിക്കുന്ന രണ്ടാമത്തെ കുറ്റം ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാർമസിസ്റ്റ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തുടക്കം മുതലേ നിഷേധിച്ചിട്ടുണ്ടെന്നും, കുറ്റം തെളിയിക്കുന്നതിനാവശ്യമായ യാതൊരുവിധ തെളിവുകളും കേസ് ഫയലിൽ ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. വാദമുഖങ്ങൾ പൂർണ്ണമായി അംഗീകരിച്ച കോടതി, പ്രതിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഫാർമസിസ്റ്റിനെ കേസിൽ നിന്ന് വെറുതെ വിടുകയായിരുന്നു.



