കുവൈത്ത് സിറ്റി: സാമ്പത്തിക സുസ്ഥിരതയും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാനുള്ള കുവൈത്തിന്റെ തീവ്രശ്രമങ്ങൾക്ക് പിന്നാലെ രാജ്യത്തേക്ക് ആഗോള കമ്പനികളുടെയും വിദേശ നിക്ഷേപങ്ങളുടെയും വൻ ഒഴുക്ക്. വികസന ലക്ഷ്യങ്ങളിലേക്ക് അതിവേഗം കുതിക്കുന്ന കുവൈത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) പതിനാറ് ബില്യൺ ഡോളറിന്റെ ഷഹീൻ പദ്ധതി കരാറിൽ ഒപ്പുവെച്ചു. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അന്താരാഷ്ട്ര നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ നീക്കങ്ങൾക്ക് ഈ പദ്ധതി വലിയ കരുത്തേകും.
നിലവിലുള്ള അസറ്റുകളിൽ നിന്ന് സാമ്പത്തിക വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനുകളുടെ ‘ലീസ് ആന്റ് ലീസ് ബാക്ക്’ മാതൃകയിലുള്ള ഈ കൂറ്റൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ 7.85 ബില്യൺ ഡോളറിന്റെ വൻ തുക നേരിട്ടുള്ള പണലഭ്യതയായി കുവൈത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയാണിത്.
2035-ഓടെ രാജ്യത്തെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപ്പാദനം 40 ലക്ഷം ബാരലായി ഉയർത്താനുള്ള കുവൈത്തിന്റെ മൂലധന ചെലവ് പദ്ധതികളുടെയും ധനസമാഹരണ നീക്കങ്ങളുടെയും പ്രധാന ഘടകങ്ങളിലൊ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്ളാക്ക്സ്റ്റോൺ, ബ്രൂക്ക്ഫീൽഡ്, കെ.കെ.ആർ തുടങ്ങിയ പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ നേതൃത്വത്തിലുള്ള ആഗോള അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളുടെയും വൻകിട നിക്ഷേപകരുടെയും കൺസോർഷ്യവുമായാണ് കുവൈത്ത് ഈ ചരിത്ര കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.



