കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ട് പുതിയ പക്ഷി ഇനങ്ങളെക്കൂടി ആദ്യമായി കണ്ടെത്തിയതോടെ രാജ്യത്തെ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 426 ആയി ഉയർന്നതായി കുവൈറ്റ് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ അറിയിപ്പിലൂടെ വ്യക്തമാക്കി. അസോസിയേഷനിലെ പക്ഷി നിരീക്ഷണ-സംരക്ഷണ വിഭാഗം മേധാവി മുഹമ്മദ് ഷാ ആണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ 2025 വർഷത്തിന്റെ ആദ്യ ആറുമാസങ്ങളിൽ അഞ്ച് പുതിയ പക്ഷി ഇനങ്ങളെ നിരീക്ഷകർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വർഷം (2026) ആദ്യ പകുതി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കുവൈറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് പുതിയ പക്ഷികളെക്കൂടി നിരീക്ഷകർ കണ്ടെത്തിയത്.
കുവൈറ്റ് ഉൾക്കടലിൽ നടത്തിയ ഒരു കടൽയാത്രയ്ക്കിടയിലാണ് പ്രമുഖ പക്ഷി നിരീക്ഷകനായ അമ്മാർ അൽ ജുറൈബി ആദ്യത്തെ പക്ഷിയായ ‘കോറീസ് ഷിയർവാട്ടർ’ എന്ന പക്ഷിയെ കണ്ടെത്തുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. തൊട്ടടുത്ത ദിവസം ഈ പക്ഷിയെ തിരഞ്ഞ് അബ്ദുൾ റഹ്മാൻ അൽ സർഹാൻ, ഒമർ അൽ ഷഹീൻ, ഹമൂദ് അൽ ഷൈജി എന്നീ നിരീക്ഷകർ ഇതേ സ്ഥലത്ത് എത്തിയെങ്കിലും ആ പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞില്ല.എന്നാൽ, ഈ തിരച്ചിലിനിടയിൽ അവർ മറ്റൊരു പുതിയ പക്ഷിയെ കണ്ടെത്തുകയുണ്ടായി.
‘സൂട്ടി ഗൾ’ എന്ന കടൽപക്ഷിയെയാണ് അവർ അവിടെ വെച്ച് കണ്ടെത്തിയത്. സാധാരണയായി അറേബ്യൻ ഗൾഫ് മേഖലയിലും സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യകളിലും ചെങ്കടലിലും കാണപ്പെടുന്ന ഈ പക്ഷി, കുവൈറ്റിന്റെ സമുദ്രാതിർത്തിയിൽ ദൃശ്യമാകുന്നത് ഇതാദ്യമായാണ്. രാജ്യത്തെ പരിസ്ഥിതി സന്തുലനാവസ്ഥയും അനുകൂലമായ കാലാവസ്ഥയും കാരണമാണ് ഇത്തരം അപൂർവ്വ പക്ഷികൾ കുവൈറ്റിലേക്ക് എത്തുന്നതെന്നും, വരും ദിവസങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും പക്ഷി സംരക്ഷണ സമിതി കൂട്ടിച്ചേർത്തു.



