കുവൈറ്റ് സിറ്റി: സംയോജിത തൊഴിലാളി നഗരങ്ങൾ സ്ഥാപിക്കുന്നത് കേവലം പാർപ്പിട സൗകര്യം ഒരുക്കുന്നതിൽ മാത്രം ഒതുങ്ങരുത് എന്നും, തീപിടുത്ത പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ, ഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
തൊഴിലാളി നഗരങ്ങൾ കേവലം താമസസ്ഥലങ്ങൾ എന്നതിലുപരി തൊഴിൽ മേഖലയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംയോജിത സംവിധാനത്തിന്റെ ഭാഗമായി മാറ്റിയാൽ മാത്രമേ അനധികൃത താമസങ്ങൾ തടയാനും പ്രവാസി തൊഴിലാളികളുടെ സ്ഥിതിഗതികൾ ക്രമീകരിക്കാനും സാധിക്കൂ എന്ന് നാഷണൽ ഇന്റഗ്രിറ്റി സെന്റർ തലവനും മുൻ മുൻസിപ്പൽ കൗൺസിൽ അംഗവുമായ ഹമൂദ് അഖ്ല അൽ-എനേസി വ്യക്തമാക്കി.
നിയമലംഘനങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന പരിശോധനകൾ അഭിനന്ദനാർഹമാണെന്ന് അൽ-എനേസി പറഞ്ഞു. താൻ മുൻസിപ്പൽ കൗൺസിലിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ തൊഴിലാളി നഗരങ്ങൾ നിർമ്മിക്കുന്ന വിഷയം ചർച്ച ചെയ്യപ്പെടുകയും, വിവിധ വകുപ്പുകളുമായി നടത്തിയ യോഗങ്ങൾക്കും വർക്ക്‌ഷോപ്പുകൾക്കും ശേഷം ഇതിനായി സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.



