കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രാർത്ഥനാലയം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് കൗമാരക്കാരെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. നിരോധിത തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് കുവൈറ്റിന്റെ സുരക്ഷ ഒരു ചുവപ്പ് വരയാണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ തുനിയുന്ന ഏതൊരാൾക്കെതിരെയും ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. രാഷ്‌ട്രീയ നേതൃത്വത്തിന്റെ കർശന നിർദ്ദേശങ്ങൾ മുൻനിർത്തി ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രത്യയശാസ്ത്രത്തിനോ ഭീകര സംഘടനകൾക്കോ കുവൈറ്റ് മണ്ണിൽ ഇടം നൽകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മതസ്ഥാപനങ്ങളെയോ രാജ്യത്തിന്റെ സുരക്ഷയെയോ ലക്ഷ്യമിടുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നിരന്തരം ജാഗ്രത പുലർത്തുന്നുണ്ട്. പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനുമായി ഏതൊരു ഭീഷണിയെയും നിയമപ്രകാരം തന്നെ കർശനമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.



