തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായി എത്തുന്ന ‘ജന നായകന്‍’ റിലീസിന് തയാറെടുക്കുന്നതായി വിവരം. സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം തിയേറ്ററുകളില്‍ എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.വിജയ് അധികാരത്തിലെത്തിയതോടെ ചിത്രത്തിന്‍റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുമുള്ളത്. വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
ഈ മാസം തന്നെ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയാക്കി റിലീസിന് എത്തിക്കാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഈ ആഴ്‌ച സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജൂലൈ- 16-17 തിയതികളിലോ അല്ലെങ്കില്‍ ജൂലൈ 23-24 തിയതികളിലോ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ രണ്ടുമാസമായി ചിത്രത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തു വന്നിരുന്നില്ല.അതേസമയം ഈ വര്‍ഷം പൊങ്കല്‍ റിലീസായി ജനുവരി 9 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു ഈ വിജയ് ചിത്രം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിക്കാതായതോടെയാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്.
ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. ഇത് വീണ്ടും വീണ്ടും പരിശോധിക്കാന്‍ പ്രേത്യേക സമിതിക്ക് വിടുകയായിരുന്നു. ചിത്രത്തിന്‍റെ സെന്‍സറിങ് വൈകിയതോടെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. അന്തിമ വിധി വരാത്തതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്‌തു. എന്നാല്‍ വിധി നീണ്ടു പോയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. വീണ്ടും റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാൻ നിർമാതാക്കൾ ശ്രമിച്ചു.



