കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ പാർപ്പിട മേഖലയിലെ ശരാശരി വാടക നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ 5.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കുവൈറ്റ് ഫിനാൻസ് ഹൗസ് റിപ്പോർട്ട്. നിലവിൽ സ്വകാര്യ വീടുകളുടെ ശരാശരി മാസവാടക 679 കുവൈത്തി ദിനാറിലെത്തി.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വാടക നിരക്കുകളിൽ വലിയ വ്യത്യാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അസിമ (ക്യാപിറ്റൽ) ഗവർണറേറ്റിലാണ് ഏറ്റവും ഉയർന്ന വാടക നിരക്കുള്ളത്; ശരാശരി 845 ദിനാർ. ഹവല്ലി ഗവർണറേറ്റിൽ ശരാശരി വാടക 747 ദിനാറും മുബാറക് അൽ കബീറിൽ 2.6 ശതമാനം കുറവോടെ 637 ദിനാറുമാണ്. ഫർവാനിയയിൽ 537 ദിനാറും അഹമ്മദിയിൽ 505 ദിനാറുമാണ് ശരാശരി വാടക. എന്നാൽ അൽ ജഹ്റ ഗവർണറേറ്റിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്; ഇവിടെ ശരാശരി വാടക 450 ദിനാറായി കുറഞ്ഞു.
അതേസമയം സ്വകാര്യ വീടുകളുടെ വാടക കുറഞ്ഞപ്പോൾ നിക്ഷേപ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപ്പാർട്ട്മെന്റുകളുടെ വാടകയിൽ വർധനവ് പ്രകടമാണ്. മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തെമ്പാടുമുള്ള അപ്പാർട്ട്മെന്റ് വാടകയിൽ ശരാശരി 1.3 ശതമാനത്തിന്റെ വർധനവുണ്ടായി. മുൻ പാദത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ നേരിയ വർധനവോടെ രാജ്യത്തെ അപ്പാർട്ട്മെന്റുകളുടെ ശരാശരി മാസവാടക നിലവിൽ 350 ദിനാറായി ഉയർന്നതായി കുവൈറ്റ് ഫിനാൻസ് ഹൗസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



