കുവൈത്ത്സിറ്റി: മുൻഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും വീട്ടുതടങ്കലിൽ നിന്ന് ഒഴിപ്പിച്ച് സ്വകാര്യ സാമഗ്രികളും സ്വർണാഭരണങ്ങളും കവർന്ന കേസിൽ കുവൈത്തി പൗരൻ 20,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. ഇരയായ സ്ത്രീ നേരിട്ട ഭൗതികവും മാനസികവുമായ പ്രയാസങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനായ മുഹമ്മദ് അൽ-ബതീർ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക വിധി.മുൻഭർത്താവ് തന്നോട് ക്രൂരമായി പെരുമാറുകയും നിർബന്ധപൂർവ്വം വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തതായി ഹർജിയിൽ പറയുന്നു.
തുടർന്ന് തനിക്ക് അവകാശപ്പെട്ട സ്വർണാഭരണങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും തിരികെ നൽകാൻ തയ്യാറായില്ലെന്നും സ്ത്രീ ചൂണ്ടിക്കാട്ടിയിരുന്നു. വാദം പൂർത്തിയാക്കിയ അപ്പീൽ കോടതി സ്ത്രീക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും 20,000 ദിനാർ (ഏകദേശം അരക്കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയുമായിരുന്നു. ഇതോടെ വിഷയം സംബന്ധിച്ച് നിലനിന്നിരുന്ന നിയമതർക്കത്തിന് പൂർണ്ണവിരാമമായി.



