കുവൈത്ത്സിറ്റി: വേനൽക്കാലത്ത് താപനില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ അടുക്കളകളിൽ ഉണ്ടാകാൻ സാധ്യതയുള്ള തീപിടുത്തങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം. സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വേനലവധിക്കാലമായതിനാൽ കുട്ടികൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കുന്ന സാഹചര്യത്തിൽ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധയില്ലായ്മയോ കളികളോ വലിയ അപകടങ്ങൾക്കും തീപിടുത്തങ്ങൾക്കും കാരണമാകാമെന്ന് ഫയർ ഫോഴ്സ് ഓർമ്മിപ്പിച്ചു.
പാചക എണ്ണയ്ക്ക് തീപിടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജനറൽ ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് പ്രത്യേക മുന്നറിയിപ്പ് നൽകി. എണ്ണയ്ക്ക് തീപിടിക്കുന്ന സമയത്ത് ഒരു കാരണവശാലും വെള്ളം ഒഴിച്ച് അണയ്ക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം ഒഴിക്കുന്നത് തീ പടർന്നുപിടിക്കാനും അതിശക്തമായ സ്ഫോടന സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇടയാക്കും. ഇത് ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പാചക എണ്ണയിൽ നിന്ന് തീ പടർന്നാൽ പരിഭ്രാന്തരാകാതെ ഫയർ ബ്ലാങ്കറ്റോ അല്ലെങ്കിൽ തീ പടരുന്നത് തടയാൻ സാധിക്കുന്ന മറ്റ് അനുയോജ്യമായ വസ്തുക്കളോ ഉപയോഗിച്ച് തീയുടെ ഉറവിടം മൂടി അണയ്ക്കാനാണ് ശ്രമിക്കേണ്ടത്. തെറ്റായ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.



