കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രോണുകൾ, ലൈറ്റ് സ്‌പോർട്‌സ് വിമാനങ്ങൾ, മറ്റ് വ്യോമസേന വിനോദങ്ങൾ എന്നിവയുടെ ഉപയോഗവും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.ഇത്തരം വിമാനങ്ങൾ രജിസ്റ്റർ ചെയ്യൽ, ലൈസൻസ് നേടൽ, ഉപയോഗിക്കാനുള്ള അനുമതി പത്രങ്ങൾ, സർവീസ് നടത്തൽ എന്നിവയ്ക്കുള്ള കൃത്യമായ നിബന്ധനകൾ നിശ്ചയിക്കുന്ന സമ്പൂർണ്ണ നിയമനിർമ്മാണം ലക്ഷ്യമിട്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്കുള്ള വിലക്കുകളും ശിക്ഷാ നടപടികളും ഇതിൽ വ്യക്തമായി നിർവചിക്കുന്നുണ്ട്. ആറ് അധ്യായങ്ങളിലായി 44 ആർട്ടിക്കിളുകൾ അടങ്ങുന്നതാണ് പുതിയ കരട് നിർദ്ദേശം.
നിയന്ത്രണമില്ലാതെ ഡ്രോണുകളും അനുബന്ധ വിമാനങ്ങളും ഉപയോഗിക്കുന്നത് വ്യോമയാന സുരക്ഷ, രാജ്യസുരക്ഷ, പൊതു ക്രമസമാധാനം, വ്യക്തികളുടെ സ്വകാര്യത, ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം എന്നിവയ്ക്ക് വലിയ ഭീഷണിയാണെന്ന വിലയിരുത്തലിലാണ് നടപടി. വിമാനത്താവളങ്ങൾ, മറ്റ് സുപ്രധാന സ്ഥാപനങ്ങൾ, പ്രവേശന നിരോധനമുള്ള മേഖലകൾ എന്നിവയ്ക്ക് മേൽ ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
പുതിയ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം, സുരക്ഷാ-സൈനിക വിഭാഗങ്ങൾ, മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവരുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച കരട് ഓർഡിനൻസ് അന്തിമ അനുമതിക്കായി അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് സമർപ്പിച്ചു.



