കുവൈറ്റ് സിറ്റി: കുവൈറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കവും ട്രാഫിക് തടസ്സങ്ങളും ഒഴിവാക്കാൻ വിപ്ലവകരമായ നിർദ്ദേശവുമായി മുനിസിപ്പൽ കൗൺസിൽ അംഗം നാസർ അൽ-ജദ്ദാൻ രംഗത്തെത്തി. നഗരപ്രദേശങ്ങളിലും ഹൈവേകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അത്യാധുനിക ഭൂഗർഭ സംഭരണികൾ നിർമ്മിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. സമീപ വർഷങ്ങളിൽ രാജ്യത്ത് മഴയുടെ അളവ് വർദ്ധിച്ച പശ്ചാത്തലത്തിൽ, പാഴായിപ്പോകുന്ന മഴവെള്ളം സംഭരിച്ച് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
നിർദ്ദിഷ്ട പദ്ധതി പ്രകാരം വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ വലിയ ഭൂഗർഭ ടാങ്കുകൾ നിർമ്മിക്കുകയും മഴവെള്ളം നേരിട്ട് കടലിലേക്ക് ഒഴുക്കി കളയുന്നതിന് പകരം അവ ശുദ്ധീകരിച്ച് കൃഷിക്കും നഗരങ്ങളിലെ പച്ചപ്പിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള കളക്ഷൻ ബേസിനുകൾ മഴവെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ പാർക്കുകളാക്കി മാറ്റാനും അദ്ദേഹം നിർദ്ദേശിച്ചു. ഡ്രെയിനേജ് സംവിധാനങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഈ നീക്കം ഉപകരിക്കും.
മന്ത്രാലയങ്ങളുമായി ചേർന്ന് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുവൈറ്റിന്റെ ജലസുരക്ഷ വർദ്ധിപ്പിക്കാനും പ്രകൃതിദത്ത ജലസ്രോതസ്സുകൾ പാഴാകുന്നത് തടയാനും സാധിക്കുമെന്ന് അൽ-ജദ്ദാൻ വ്യക്തമാക്കി. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക ട്രീറ്റ്മെന്റ് യൂണിറ്റുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കുവൈറ്റിന്റെ തയ്യാറെടുപ്പുകളിൽ ഈ പദ്ധതി ഒരു നിർണ്ണായക നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
