കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള മൂന്നാമത്തെ രഹസ്യ വിഭാഗത്തെ രണ്ട് ദിവസം മുൻപ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം പിടികൂടിയ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹികൾക്കെതിരെ പ്രതിരോധ സംവിധാനം നടത്തിയ ശക്തമായ നീക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ‘റെഡ് ലൈൻ’ ആണെന്നും ഇതിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. “സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. കുവൈറ്റിന്റെ സുസ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ഓരോ നീക്കത്തെയും മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു. രാജ്യദ്രോഹികൾക്കും ഭീകരവാദികൾക്കും കുവൈറ്റിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും രാജ്യം സുരക്ഷിതമായി തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
