കുവൈത്ത്സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാ ചുമതലയുള്ള പ്രദേശങ്ങളിൽ രണ്ട് ഡ്രോണുകളും രണ്ട് ആളില്ലാ വിമാനങ്ങളും (UAV) വെടിവെച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുപ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി എടുത്തതെന്ന് വ്യക്തമാക്കി.
ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നാഷണൽ ഗാർഡ് സൈന്യം, പോലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി ചേർന്ന് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പൂർണ്ണ സജ്ജതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
