കുവൈത്ത്സിറ്റി: മധ്യപൂർവേഷ്യയിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, രാജ്യത്തെ എണ്ണ മേഖലയിൽ അതീവ ജാഗ്രതയും മുൻകരുതൽ നടപടികളും ശക്തമാക്കിയതായി കുവൈത്ത് എണ്ണ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ഇവയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും എണ്ണ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. നിമർ അൽ-സബാഹ് വ്യക്തമാക്കി.ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അയൽരാജ്യങ്ങളിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും നിലവിലെ യുദ്ധസാഹചര്യവും കണക്കിലെടുത്താണ് ഈ നീക്കം.
ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും കാര്യക്ഷമമായി നേരിടാൻ പ്രാപ്തമായ രീതിയിൽ സജ്ജമാക്കിയ അത്യാധുനികമായ ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്കിന് കീഴിലാണ് മന്ത്രാലയം ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ഡോ. നിമർ അൽ-സബാഹ് പറഞ്ഞു. മുൻകൂട്ടിയുള്ള ആസൂത്രണം വഴി അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ കുവൈത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
