കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലം കടുക്കുകയും ക്യാമ്പിംഗ് സീസൺ സജീവമാവുകയും ചെയ്തതോടെ രാജ്യത്തെ കരി വിപണിയിൽ വൻ കുതിച്ചുചാട്ടം. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ വർഷങ്ങളായുള്ള മാന്ദ്യത്തിന് ശേഷം ഇതാദ്യമായാണ് വിപണിയിൽ ഇത്രയും വലിയ ഉണർവ് ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കരി വിൽപ്പനയിൽ 75 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതായി ഷുവൈഖിലെ കരി വിപണിയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.മരുഭൂമിയിലെ ക്യാമ്പുകളിലും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിലും തണുപ്പിനെ പ്രതിരോധിക്കാൻ തീകായുന്നത് കുവൈത്തിലെ പ്രധാന ശൈത്യകാല വിനോദങ്ങളിലൊന്നാണ്. ഇതാണ് കരിയുടെ ഡിമാൻഡ് കുത്തനെ ഉയരാൻ കാരണം. കഴിഞ്ഞ 28 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അലി മുഹമ്മദ് എന്ന വ്യാപാരിയുടെ അഭിപ്രായത്തിൽ, തന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ് കാലത്തേത്. ക്യാമ്പിംഗ് പെർമിറ്റുകളിലെ കർശന നിയന്ത്രണങ്ങളും മുൻവർഷങ്ങളിലെ താരതമ്യേന കുറഞ്ഞ തണുപ്പും വിപണിയെ തളർത്തിയിരുന്നു. എന്നാൽ ഇത്തവണ താപനില പെട്ടെന്ന് താഴ്ന്നത് വിപണിക്ക് പുത്തൻ ജീവൻ നൽകിയിരിക്കുകയാണ്.നിലവിൽ സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കരിക്കാണ് വിപണിയിൽ ഡിമാൻഡ് കൂടുതൽ. വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ സ്റ്റോക്കുകൾ വേഗത്തിൽ തീരുന്നതായും വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർദ്ധിക്കുമെന്ന കാലാവസ്ഥാ പ്രവചനം വിപണിക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ക്യാമ്പിംഗ് സാമഗ്രികളുടെയും ഹീറ്ററുകളുടെയും വിപണിയും കുവൈത്തിൽ സജീവമായിട്ടുണ്ട്.


