കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പുമായി കുവൈറ്റ്. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ മുഖ്യകാർമ്മികത്വത്തിൽ ‘നായ്ഫ് ലൈറ്റ് അമ്മ്യൂണിഷൻ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കുവൈറ്റിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ വെടിമരുന്ന് നിർമ്മാണ ശാലയാണിത്. പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുള്ള മിഷാൽ മുബാറക് അബ്ദുള്ള അൽ-സബാഹ്, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി സ്വിച്ച് അമർത്തിയതോടെ ഫാക്ടറിയിലെ ഉത്പാദന ലൈൻ ഔദ്യോഗികമായി പ്രവർത്തനക്ഷമമായി.
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ നീക്കമാണിതെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഫാക്ടറി സന്ദർശിക്കുകയും ഉത്പാദന രീതികളെക്കുറിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫാക്ടറിയിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ് ലഘുവായ വെടിമരുന്നുകൾ നിർമ്മിക്കുന്നത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കുവൈറ്റിന്റെ ശ്രമങ്ങൾക്ക് ഈ പുതിയ സംരംഭം വലിയ കരുത്ത് പകരും.


