ന്യൂഡൽഹി: ആഗോള വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത് കേവലം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന രണ്ടാമത് അറബ്-ഇന്ത്യൻ കോപ്പറേഷൻ ഫോറത്തിൽ സംസാരിക്കവെയാണ് കുവൈറ്റിന്റെ അറബ് ലീഗ് സ്ഥിരം പ്രതിനിധി അംബാസഡർ തലാൽ അൽ മുതൈരി ഇക്കാര്യം ഊന്നിപ്പറഞ്ഞത്. 2016-ൽ ബഹ്‌റൈനിൽ നടന്ന പ്രഥമ മന്ത്രിതല യോഗത്തിന് ശേഷം കൈവരിച്ച നേട്ടങ്ങളെ വിലയിരുത്താനും ഭാവി പദ്ധതികൾക്ക് രൂപം നൽകാനുമുള്ള മികച്ച അവസരമാണ് ഈ യോഗമെന്ന് അദ്ദേഹം നിരീക്ഷിച്ചു.ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കുവൈറ്റ് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പ്രത്യേക ആശംസകൾ അദ്ദേഹം അറിയിച്ചു. ഇന്ത്യയും അറബ് ലീഗും തമ്മിലുള്ള വ്യാപാരം 2030-ഓടെ 500 ബില്യൺ ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.ഊർജ്ജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, ഐടി, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ വൈദഗ്ധ്യം അറബ് ലോകത്തിന് പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഫോറത്തിന് ആതിഥ്യമരുളിയ ഇന്ത്യയോടും, പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഫലപ്രദമായ സഹകരണംപ്രായോഗികമായ പദ്ധതികളിലൂടെയും കൃത്യമായ ഇടവേളകളിലുള്ള കൂടിക്കാഴ്ചകളിലൂടെയും ഇന്ത്യ-അറബ് സഹകരണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്ന് കുവൈറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനപാലനം, ഭീകരവാദ വിരുദ്ധ പോരാട്ടം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായ നീക്കം ആവശ്യമാണെന്നും അൽ മുതൈരി കൂട്ടിച്ചേർത്തു.
ഇന്ത്യ-അറബ് ബന്ധം ഇനി തിരഞ്ഞെടുപ്പല്ല, അനിവാര്യത; ന്യൂഡൽഹിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കുവൈറ്റ്
COMMUNITY

